Tue. Apr 23rd, 2024

നടനും എംപിയുമായ സുരേഷ് ഗോപിയുടെ നികുതി വെട്ടിപ്പ് പുറത്തായി.തൻറെ കാറിന് പോണ്ടിച്ചേരി റജിസ്‌ട്രേഷന്റെ മറവില്‍ നികുതി വെട്ടിക്കുകയായിരുന്നു പോണ്ടിച്ചേരിയില്‍ സാധാരണക്കാര്‍ താമസിക്കുന്ന ഫ്‌ലാറ്റിന്റെ വിലാസത്തില്‍ തന്റെ ഒഡി ക്യൂ 7 റജിസ്റ്റര്‍ ചെയ്താണ് നികുതി വെട്ടിപ്പ് നടത്തിയത്.

2010 ലാണ് 80 ലക്ഷത്തോളം വില വരുന്ന ഒഡി ക്യൂ 7 സുരേഷ് ഗോപി പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തത്. പോണ്ടിച്ചേരി ആര്‍ടി ഓഫിസിലെ രേഖകള്‍ പ്രകാരം 3 സിഎ, കാര്‍ത്തിക് അപ്പാര്‍ട്‌മെന്റ്‌സ്, 100 ഫീറ്റ് റോഡ്, എല്ലെപിള്ളെച്ചാവടി, പോണ്ടിച്ചേരി എന്ന വിലാസമാണ് സുരേഷ് ഗോപി നല്‍കിയിരിക്കുന്നത്. പക്ഷേ ഈ വിലാസത്തില്‍ താാമസിക്കുന്നവര്‍ക്കോ ഈ ഫ്‌ലാറ്റില്‍ താമസിക്കുന്നവര്‍ക്കോ സുരേഷ് ഗോപിയെ കണ്ടു പരിചയം പോലുമില്ല. ഈ വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കാറാണ് എംപി എന്ന നിലയില്‍ തന്റെ ഔദ്യോഗിക വാഹനമായി സുരേഷ് ഗോപി ഉപയോഗിക്കുന്നത്.

കേരളത്തില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കില്‍ 15 ലക്ഷത്തോളം രൂപ സംസ്ഥാന സര്‍ക്കാരിന് നികുതിയായി സുരേഷ് ഗോപി നല്‍കണമായിരുന്നു. നേരത്തെ നടന്‍ ഫഹദ് ഫാസിലും നടി അമല പോളും പോണ്ടിച്ചേരിയില്‍ വാഹനം റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയതായി തെളിഞ്ഞിരുന്നു .

ഫഹദിന്റെ ആഡംബര കാറായ മേഴ്‌സിഡസ് ഇ ക്ലാസ് ബെന്‍സിന് 70 ലക്ഷം രൂപ വിലവരും. കേരളത്തില്‍ കാര്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് 14 ലക്ഷം രൂപ നികുതിയായി നല്‍കണം. പുതുച്ചേരിയില്‍ ഒന്നര ലക്ഷം രൂപ നല്‍കിയാല്‍ കാര്‍ റജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ പുതുച്ചേരിയില്‍ താമസിക്കുന്ന ആളുടെ പേരില്‍ മാത്രമേ കാര്‍ റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. ഈ ചട്ടം ലംഘിച്ചാണ് വ്യാജമേല്‍വിലാസം ഉണ്ടാക്കി ഫഹദ് പുതുച്ചേരിയില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തത്.

ഓഗസ്റ്റ് നാലിന് ചെന്നൈയിലെ ട്രാന്‍സ് കാര്‍ ഡീലറില്‍ നിന്നാണ് അമല പോള്‍ 1.12 കോടി വില വരുന്ന ബെന്‍സ് എസ് ക്‌ളാസ് കാര്‍ വാങ്ങിയത്. ചെന്നൈയില്‍ നിന്ന് വാങ്ങിയ കാര്‍ പിന്നീട് പോണ്ടിച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു. കേരളത്തില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ 20 ലക്ഷം രൂപ നികുതി അടയ്‌ക്കേണ്ടി വരുമായിരുന്നു. തട്ടിപ്പ് പുറത്തായതോടെ അമലാ പോളിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം രേഖകളുമായി ഹാജരാകാനാണ് നിര്‍ദേശം.

ആഘോഷമായി പൂജിച്ചിറക്കിയ കാറിന് പിന്നില്‍ നികുതി വെട്ടിപ്പ്